അഭയ കേസ് : പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീംകോടതി
ന്യൂഡല്‍ഹി: അഭയകേസിലെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാംപ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും നൽകിയ ഹര്‍ജികൾ സുപ്രീംകോടതി തള്ളി.
ഹൈക്കോടതി വിധിയിലെ കണ്ടെത്തലുകൾ ശരിവെച്ചാണ് സുപ്രീംകോടതി ഉത്തരവ്. ഫാദര്‍ തോമസ് എം കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും എതിരെ തെളിവിന്‍റെ അഭാവമില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശക്തമാണെന്നുമായിരുന്നു കേരള ഹൈക്കോടതിയുടെ കണ്ടെത്തൽ.
ഇരുവരും വിചാരണ നേരിടണമെന്നും കഴിഞ്ഞ ഏപ്രിൽ ഒന്‍പതിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും സുപ്രീംകോടതിയിലെത്തിയത്. മുതിര്‍ന്ന അഭിഭാഷകരായ മുകുൾ റോത്തഗിയും മനു അഭിഷേക് സിംഗ്‍വിയും ഇവര്‍ക്കായി ഹാജരായെങ്കിലും കൂടുതൽ വാദങ്ങളിലേക്ക് കടക്കാതെ തന്നെ ഹര്‍ജികൾ തള്ളി. കേസിലെ ഒന്നും മൂന്നും പ്രതികൾ വിചാരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയും ശരിവെച്ചതോടെ സംഭവം നടന്ന് 27 വര്‍ഷത്തിന് ശേഷം അഭയകേസിലെ വിചാരണയ്‍ക്കുള്ള തടസങ്ങൾ നീങ്ങുകയാണ്.