സമൂഹമാധ്യമങ്ങള്‍ ലഹരിയായി മാറുന്നു: മുഖ്യമന്ത്രി
കൊച്ചി: സൈബർ അടിമകൾക്ക് ചികില്‍സ നൽകാനുള്ള കേന്ദ്രങ്ങളെ പറ്റി കേരളവും ആലോചിച്ചു തുടങ്ങേണ്ടിയിരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവമാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന പ്രവണത കൂടി വരികയാണ്. ചിലര്‍ക്ക് സമൂഹമാധ്യമങ്ങളോടുള്ള ആസക്തി ലഹരിയായി മാറിയിട്ടുണ്ട്. നവമാധ്യമങ്ങള്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള മാര്‍ഗ്ഗമായി മാറി. എല്ലാത്തിന്റെയും ഗുണദോഷങ്ങള്‍ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമ്പാവൂർ കുറുപ്പംപടിയിൽ മേരിപോൾ സ്മാരക വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്തരിച്ച മുൻ അഡീഷനൽ ചീഫ് സെക്രട്ടറി ഡി.ബാബുപോളും സഹോദരൻ റോയ്പോളും ചേർന്നു അമ്മയുടെ സ്മരണയ്ക്കായി നിർമിച്ചതാണു വായനശാല. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി അധ്യക്ഷത വഹിച്ചു. മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, മുൻ എംഎൽഎ സാജു പോൾ എന്നിവരും പങ്കെടുത്തു