ചർച്ച പരാജയം; സംസ്ഥാനാന്തര സ്വകാര്യ ബസ് സമരം തുടരും
തിരുവനന്തപുരം: സംസ്ഥാനാന്തര സ്വകാര്യ ബസുകളുടെ സമരം തുടരും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പെര്‍മിറ്റിന്റെ പേരില്‍ പിഴ ഈടാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ അവസാനിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിക്കാമെന്ന് ഗതാഗതമന്ത്രി ഉറപ്പുനല്‍കിയെങ്കിലും ബസുടമകള്‍ സമരത്തില്‍ നിന്നു പിന്മാറാന്‍ തയ്യാറായില്ല.
എന്നാല്‍, ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സ് എന്ന പേരിലുള്ള പരിശോധന നിര്‍ത്തിവയ്ക്കില്ലെന്നും പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കും.
ബസുകളില്‍ ഈടാക്കേണ്ട ചാര്‍ജ് നിശ്ചയിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സമരം പിന്‍വലിക്കണമെന്നായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ബസ് വ്യവസായത്തെ തകർക്കുന്ന നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് സമരം.