ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാൻ അവസാനം 11 റൺസിന് കീഴടങ്ങി

സതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാൻ അവസാനം 11 റൺസിന് കീഴടങ്ങി, ഇന്ത്യയുടെ 225 റൺസ് പിന്തുടർന്ന അഫ്ഗാനിസ്ഥൻ 213 റൺസിന് എല്ലാവരും പുറത്തായി. 52 റൺസ് നേടിയ മുഹമ്മദ് നബിയാണ് അഫ്ഗാനിസ്ഥാന്റെ ടോപ് സ്കോറർ. അവസാന ഓവറിൽ മുഹമ്മദ് നബിയെ വീഴ്ത്തി ഷമിയാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറിൽ ഹാട്രിക് നേടിയാണ് ഷമി ഇന്ത്യയെ വിജയതീരത്തെത്തിച്ചത്.

നേരത്തെ ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുക്കാനേ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കേദാർ യാദവും മാത്രമാണ് അഫ്ഗാൻ സ്പിന്നർമാർക്ക് മുന്നിൽ പിടിച്ചുനിന്നത്. 67 റൺസെടുത്ത കോഹ്‌ലിയെ മുഹമ്മദ് നബി പുറത്താക്കുകയായിരുന്നു. കേദാർ യാദവ് 52 റൺസെടുത്തു.

ഇന്ത്യയുടെ അഞ്ചു വിക്കറ്റുകൾ സ്പിന്നർമാരാണ് നേടിയത്. അഫ്ഗാനായി മുഹമ്മദ് നബി, ഗുൽബാദിൻ നയ്ബ് എന്നിവർ രണ്ടും മുജീബുർ റഹ്മാൻ, റഹ്മത്ത് ഷാ, റാഷിദ് ഖാൻ, അഫ്താബ് അലം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. എം.എസ് ധോണി (23), രോഹിത് ശർമ (1), ലോകേഷ് രാഹുൽ (30), വിജയ് ശങ്കർ (29), ഹാർദിക് പാണ്ഡ്യ (7), മുഹമ്മദ് ഷമി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *