കാഴ്ചയില്ലാത്തയാളുടെ ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍

തിരുവനന്തപുരം: കാഴ്ച്ച ശക്തിയില്ലാത്ത ലോട്ടറി വില്‍പനക്കാരനെ കബളിപ്പിച്ചു ലോട്ടറി മോഷ്ടിച്ചയാള്‍ പിടിയില്‍.  ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ എറണാകുളം മരട് ചമ്പക്കര ആയത്തുപറമ്പിൽ മോഹനൻ മകൻ സുനിൽ കുമാർ (42) ആണ് പിടിയിലായത്. പട്ടാപകല്‍ ഒരുകെട്ടോളം ലോട്ടറി മോഷ്ടിച്ചാണ് പ്രതി കടന്നുകളഞ്ഞത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിലും തിരുവനന്തപുരം സെൻട്രൽ റയിൽവെ പോലീസ് സ്റ്റേഷനിലും കേസുകളിലെ പ്രതിയാണ് ഇയാൾ.

തമ്പാനൂര്‍ ഓവര്‍ബ്രിഡ്ജ് റോഡില്‍ കറങ്ങി നടന്ന ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനു കൈമാറി. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു തമ്പാനൂരിലെ കെഎസ്ആര്‍ടിസി സെന്‍ട്രല്‍ സ്റ്റാന്റിലായിരുന്നു സംഭവം. ലോട്ടറി വാങ്ങാനെന്ന വ്യാജേന അടുത്തുകൂടിയ പ്രതി വില്‍പ്പനക്കാരന്റെ കയ്യില്‍ നിന്നു ടിക്കറ്റ് കൈക്കലാക്കിയ ശേഷം പണം നല്‍കാതെ സ്ഥലം വിടുകയായിരുന്നു. തമ്പാനൂര്‍ ടെര്‍മിനല്‍ കേന്ദ്രീകരിച്ചു ലോട്ടറി കച്ചവടം നടത്തുന്ന വാഴച്ചല്‍ ചിറയാണിക്കര ഗീതാഭവനില്‍ സുരന്റെ പക്കല്‍ നിന്നാണു ലോട്ടറി തട്ടിയെടുത്തത്. 640 രൂപ വിലമതിക്കുന്ന 23 ടിക്കറ്റുകള്‍ നഷ്ടമായി. നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതു പ്രതിയെ പിടികൂടുന്നതിനു സഹായകമായി. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *