ഈ തിരഞ്ഞെടുപ്പിലും 12 കോടി വോട്ടർമാർ കോൺഗ്രസിന് വോട്ട് ചെയ്തുവെന്ന് ആന്റണി
ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ കോൺഗ്രസിനുണ്ടായ പരാജയത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെ പ്രതികരണവുമായി എ.കെ.ആന്റണി. കോൺഗ്രസിനെ ആർക്കും എഴുതിത്തള്ളാനാകില്ലെന്നും രാഹുൽ ഗാന്ധി തന്നെ കോൺഗ്രസിനെ നയിക്കണമെന്നും എ.കെ. ആന്റണി വ്യക്തമാക്കി.
കേരളത്തിൽ 20ൽ 19 സീറ്റാണ് കോൺഗ്രസ് നേടിയത്. ഭാരതപ്പുഴ കടന്നാൽ മാത്രമേ കോൺഗ്രസിന് എം.എൽ.എ ഉള്ളൂ എന്ന കാലം ഉണ്ടായിരുന്നുവെന്നും ആറടി മണ്ണിൽ കുഴിച്ചു മൂടാൻ പോയ കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുകയായിരുന്നുവെന്നും ആന്റണി ഓർമ്മപ്പെടുത്തി. 1977ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വരെ തോറ്റു. ഹിന്ദി മേഖലയിൽ പൂർണമായി പരാജയപ്പെട്ടു. എന്നിട്ടു കോൺഗ്രസ് തിരിച്ചു വന്നു. തോറ്റു തുന്നം പാടി എന്ന് പറയപ്പെടുന്ന ഈ തിരഞ്ഞെടുപ്പിലും 12 കോടി വോട്ടർമാർ കോൺഗ്രസിന് വോട്ട് ചെയ്തുവെന്ന് ആന്റണി പറയുന്നു.
ദേശീയ തലത്തിലെ കനത്ത തോൽവിക്ക് കാരണം ആന്റണിയും കെ.സി വേണുഗോപാലുമാണെന്ന സൈബർ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ആന്റണിയുടെ പ്രസ്താവന. യു.പിയിൽ സഖ്യം പൊളിച്ചത് ആന്റണിയാണെന്നും കർണാടകയിൽ തോറ്റതിന് കാരണം വേണുഗോപാലാണെന്നുമാണ് പ്രചാരണങ്ങൾ.