കേരളത്തിൽ ഒരാഴ്ച വൈകി കാലവര്‍ഷം ; റെഡ് അലർട്ട് പിൻവലിച്ചു

ന്യൂഡല്‍ഹി:  ഒരാഴ്ച വൈകി കാലവര്‍ഷം കേരളതീരത്ത് എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്ത് നാലു മാസം നീണ്ടുനില്‍ക്കുന്ന മഴ സീസണ് തുടക്കമായി. വരുന്ന മൂന്നു ദിവസം സംസ്ഥാനത്തു വ്യാപകമായി മഴ ലഭിക്കും.

കേരളത്തിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിൻവലിച്ചു. ജൂൺ ‍10,11,12 തിയതികളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കും. തൃശൂര്‍ ജില്ലയില്‍ ജൂണ്‍ 10നും എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ 11നും ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

നിലവിലെ സാഹചര്യത്തില്‍ ഇന്നു കാലവര്‍ഷം തുടങ്ങാനാണു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കാലവര്‍ഷം ശ്രീലങ്കയുടെ തെക്കന്‍ ഭാഗത്തെത്തിയെങ്കിലും അറബിക്കടലിന്റെ പടിഞ്ഞാറു ഭാഗത്തുണ്ടായ ന്യൂനമര്‍ദം ഇതിനെ തടയുകയായിരുന്നു. ലക്ഷദ്വീപ് ഭാഗത്തു രൂപം കൊള്ളാനിടയുള്ള അന്തരീക്ഷച്ചുഴി കാലവര്‍ഷക്കാറ്റിനെ കേരളത്തോട് അടുപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തി.

ജൂണ്‍ 9ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും ജൂണ്‍ 10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജൂണ്‍ 11ന് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയിട്ടുണ്ട്. കാലാവസ്ഥ പ്രവചനങ്ങള്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലര്‍ട്ടുകളില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *