മലപ്പുറത്ത് യുവാവിന് ക്രൂര മർദ്ദനം
മലപ്പുറം: പെരിന്തൽമണ്ണയിൽ പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിന് ക്രൂര മർദ്ദനം. പാതായ്ക്കര സ്വദേശി ചുണ്ടംമ്പറ്റ നാഷിദ്അലി യെയാണ് ഒരു സംഘം ആളുകൾ ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അങ്ങാടിപ്പുറം വലമ്പൂരിലുള്ള പെൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ ഒരു സംഘം ആളുകൾ നാഷിദ് അലിയെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. യുവതിയുടെ ബന്ധുക്കൾ അടങ്ങുന്ന സംഘമാണ് യുവാവിനെ മർദ്ദിച്ചത്. കൈകാലുകൾ അടിച്ച് തകർത്ത് പരിക്കേൽപിച്ചതിനെ തുടർന്ന് അവശനിലയിൽ യുവാവിനെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച പുലർച്ചെ കാണാതായ നാഷിദ് അലിയെ ഉച്ചയോടെ സഹോദരനായ നസറുൽ അലി കണ്ടെത്തുകയായിരുന്നു.
റയിൽവെ ട്രാക്കിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് അടിച്ചു. ഒരു വീട്ടിൽ കൊണ്ട് പോയി കാലുകൾ മേൽപ്പോട്ട് കെട്ടി തൂക്കി ശരീരത്തിൽ കത്തി കൊണ്ട് മുറിപ്പെടുത്തി. കാലിനടിയിൽ തീ കൊണ്ട് പൊള്ളിക്കുകയും ചെയ്തെന്നും ആളൊഴിഞ്ഞ മലമുകളിൽ മുകളിൽ കൊണ്ട് പോയി മർദ്ദിക്കുകയും മൂത്രം കുടിപ്പിച്ചതായും യുവാവ് പറഞ്ഞു.
യുവാവിനെ മുമ്പും ഭീഷണിപ്പെടുത്തുകയും അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി കുടുംബാഗംങ്ങൾ പറയുന്നു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.