തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ മികവു കാട്ടി കോൺഗ്രസ്
ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞെങ്കിലും കർണാടകയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച വിജയം. 61 തദ്ദേശ സ്ഥാപനങ്ങളിലായി 1361 സീറ്റുകളിലേക്കാണ് മത്സരം നടന്നത്. അതിൽ ഫലമറിവായ 1221 സീറ്റുകളിൽ 509 സീറ്റും കോൺഗ്രസ് നേടി. ബിജെപി 366, ജെഡിഎസ് 174, സ്വതന്ത്രർ 160 എന്നിങ്ങനെയാണ് മറ്റു സീറ്റുനില. ടൗൺ മുനിസിപ്പാലിറ്റി, സിറ്റി മുനിസിപ്പാലിറ്റി വിഭാഗങ്ങളിൽ കോൺഗ്രസ് മുന്നേറ്റം ദൃശ്യമായപ്പോൾ ടൗൺ പഞ്ചായത്തുകളിൽ ബിജെപിയാണ് നേട്ടമുണ്ടാക്കിയത്.
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്–ജെഡിഎസ് സഖ്യത്തിന് ഒറ്റ സീറ്റുമാത്രമാണ് കർണാടകയിൽ നേടാനായത്. 28ൽ 25 സീറ്റും ബിജെപി തൂത്തുവാരി. തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജെഡിഎസ്സും തനിച്ചാണ് മത്സരിച്ചത്.