വര്‍ഗീയത ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് ആവര്‍ത്തിക്കും: പിണറായി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി. നവോത്ഥാന മൂല്യങ്ങൾ ഇനിയും സംരക്ഷിക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രി അതു ധാർഷ്ട്യമാണെങ്കിൽ ഇനിയും ആവർത്തിക്കുമെന്നും നിയമസഭയില്‍ വ്യക്തമാക്കി. വർഗീയ ശക്തികൾ കേരളത്തില്‍ ഇളകിയാടി വരികയായിരുന്നു. പഞ്ചപുച്ഛമടക്കി നിൽക്കുന്നവരെയാണ് അവർക്ക് ആവശ്യം. എന്നാൽ അർപ്പിതമായ കർത്തവ്യം അനുസരിച്ച് സര്‍ക്കാരും എല്‍ഡിഎഫും പ്രതിരോധത്തിന് മുന്നിൽ നിന്നു.

ശബരിമല വിഷയത്തില്‍ സംസ്ഥാന സർക്കാർ  ധൃതി കാണിച്ചു എന്നാണ് പറയുന്നത്. എന്തു ധൃതിയാണ് സര്‍ക്കാര്‍ കാണിച്ചതെന്നു മുഖ്യമന്ത്രി ചോദിച്ചു. ദർശനത്തിനു വരുന്ന സ്ത്രീകളെ സർക്കാരിനു തടയാനാകുമോ? തടഞ്ഞാൽ അതു കോടതി അലക്ഷ്യമാകും. സ്ത്രീകളെ ആക്രമിക്കാൻ സംഘപരിവാർ തയാറായപ്പോൾ അവർക്കു സംരക്ഷണം നൽകി. അതു കോടതി വിധി മാനിക്കലാണ്. ശബരിമല പ്രശ്നത്തിൽ മാത്രമല്ല സ്ത്രീയുടെ അവകാശ സംരക്ഷണത്തിനു ഭാവിയിലും സർക്കാരുണ്ടാകും. ‘പുരുഷന് ലഭിക്കുന്ന എല്ലാ അവകാശവും സ്ത്രീകള്‍ക്കും ലഭിക്കണമെന്നും പിണറായി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ ഉണ്ടായത് താല്‍ക്കാലിക തിരിച്ചടിയാണ്. എങ്കിലും അതു ഗൗരവമായി കാണുന്നു. എല്‍ഡിഎഫിനൊപ്പം നിന്ന നല്ലൊരു വിഭാഗം ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പ് വന്നപ്പോൾ വഴിവിട്ട പ്രചാരണ രീതികളാണ് മുസ്​ലിം ലീഗ് സ്വീകരിച്ചത്. എങ്ങനെയാണ് എസ്ഡിപിഐ അടക്കമുള്ളവരെ കൂടെ നിർത്താൻ സാധിച്ചത്. തെരഞ്ഞെടുപ്പിൽ ചില സീറ്റും വോട്ടും കൂട്ടാനായി തീവ്രവാദ ബന്ധമുള്ളവരെ കൂടെ കൂട്ടാമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അമേഠിയെക്കുറിച്ചുള്ള ശരിയായ ഭയം കാരണം സീറ്റു തേടിയാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *