തൃണമൂൽ കോൺഗ്രസിൽ നിന്ന് നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരുന്നു
ന്യൂഡൽഹി: ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് നിന്നും ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തുടരുന്നു.ലബ്പൂരിലെ തൃണമൂൽ എം.എൽ.എ മൂനീറുൽ ഇസ്ലാം ഉൾപ്പെടെയുള്ള നേതാക്കളാണ് ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് പാർട്ടി അംഗത്വമെടുത്തത്.
മുനീറുൽ ഇസ്ളാമിന് പുറമേ തൃണമൂലിന്റെ യുവജന നേതാവ് ഗദാദർ ഹസ്ര, മുഹമ്മദ് ആസിഫ് ഇക്ബാൽ, നിമയ് ദാസ് തുടങ്ങിയവരാണ് ബി.ജെ.പിയിൽ ചേർന്നത്. ഇവരെ ബംഗാളിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വാർജിയ അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
മമതാ ബാനർജിയുടെ നയങ്ങളോടുള്ള എതിർപ്പാണ് ബി.ജെ.പിയിൽ ചേരാൻ കാരണമെന്ന് നേതാക്കൾ പ്രതികരിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കിയ സാഹചര്യത്തിൽ ബംഗാളിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നേടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസം തൃണമൂൽ എം.എൽ.എമാരായ ശുഭ്രാംശു റോയി, തുഷാർകാന്തി ഭട്ടാചാര്യ എന്നിവരും സി.പി.എം എം.എൽ.എ ദേബേന്ദ്ര റോയിയും ബി.ജെ.പിയിൽ ചേർന്നിരുന്നു