റിസാറ്റ്–2ബി; ഉപഗ്രഹ വിക്ഷേപണം വിജയകരം
ന്യൂഡൽഹി: ഇന്ത്യ ചാര ഉപഗ്രഹം റിസാറ്റ്–2ബി ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിൽനിന്ന് രാവിലെ 5.30ന് പിഎസ്എൽവി–46 ഉപയോഗിച്ചായിരുന്നു വിക്ഷേപണം. പിഎസ്എൽവിയുടെ 48–ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളിൽ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓൺ മോട്ടോറുകൾ ഉപയോഗിക്കാതെയുള്ള ദൗത്യമായിരുന്നു പിഎസ്എൽവിയുടേത്.
അതിർത്തി വഴിയുള്ള നുഴഞ്ഞുകയറ്റം വരെ കണ്ടെത്താൻ ശേഷിയുള്ള ഉപഗ്രഹമാണ് ഇത്. അതിർത്തിക്കപ്പുറത്തുള്ള ഭീകരരുടെ ഒളിസങ്കേതം വരെ കൃത്യമായി കണ്ടെത്തി അറിയിക്കാനും റഡാർ ഇമേജിങ് സാറ്റെലൈറ്റിനു ശേഷിയുണ്ട്. പകലും രാത്രിയും ഒരുപോലെ പ്രവർത്തിക്കാൻ ശേഷിയുള്ള എക്സ് ബാൻഡ് റഡാർ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിർത്തിയിലുള്ള കടൽമേഖലയും റിസാറ്റിന്റെ പരിധിയിൽ വരും. കാലാവസ്ഥാ പ്രവചനം ഉൾപ്പെടെയുള്ള മറ്റു സേവനങ്ങൾക്കും ഇതിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കും.