വ്യാജരേഖ കേസ്: എറണാകുളം സ്വദേശി റിമാൻഡിൽ
കൊച്ചി: സിറോ മലബാർ സഭയിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ ആദിത്യൻ റിമാൻഡിൽ. തൃക്കാക്കര മജിസ്‌ട്രേറ്റ് ആണ് പ്രതിയെ ഈ മാസം 31വരെ റിമാൻഡ് ചെയ്തത്. വ്യാജരേഖ ആദ്യമായി ഇന്‍റര്‍നെറ്റിൽ അപ്‍ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്‍റെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ നിർമിച്ചത് ആദിത്യൻ ആണെന്നും തേവരയിലെ കടയിൽവെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സിറോ മലബാർ സഭയിലെ ഒരു വൈദികൻ ആവശ്യപ്പെട്ടത് പ്രകാരമാണ് രേഖ തയ്യാറാക്കിയതെന്നാണ് ആദിത്യന്‍റെ മൊഴി. സഭയിൽ കര്‍ദ്ദിനാളിനെതിരെ വികാരം ഉണ്ടാക്കുക ആയിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. പ്രതിയെ അല്പസമയത്തിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
രിങ്ങൂർ സാൻജോ പളളി വികാരി ഫാദർ ടോണി കല്ലൂക്കാരനെതിരെ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ ദിവസം രാത്രി വികാരിയെ കസ്റ്റഡിയിലെടുക്കാൻ ആലുവ പൊലീസ് എത്തിയിരുന്നെങ്കിലും വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.