പാമ്പ് നാസർ പിടിയിൽ
കൊച്ചി : ട്രെയിനിൽ യാത്ര നടത്തി മോഷണം നടത്തിയിരുന്ന എറണാകുളം പള്ളുരുത്തി സ്വദേശി പാമ്പ് നാസർ എന്നറിയപ്പെടുന്ന തേവച്ചേരിപറമ്പിൽ നാസർ റെയിൽവേ പൊലീസിന്റെ പിടിയിലായി. വെള്ള വസ്ത്രം ധരിച്ച് മാന്യമായി പെരുമാറുന്ന ട്രെയിൻ യാത്രക്കാരൻ. യാത്രയ്ക്കിടെ ടിടിഇയുടെ അടുപ്പക്കാരനാകും. സെക്കൻഡ് ക്ലാസ് ടിക്കറ്റ് കൺവർട് ചെയ്ത് എസിയിലേക്കും മാറും. പെട്ടെന്ന് അപ്രത്യക്ഷനാകുന്ന യാത്രക്കാരനെക്കുറിച്ച് പിന്നെ വിവരമുണ്ടാകില്ല. ഈ യാത്രയ്ക്കിടെ ആരുടെയെങ്കിലും വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെട്ടിരിക്കും. ഇതാണ് പാമ്പ് നാസറിന്റെ മോഷണ രീതി.
ട്രെയിൻ യാത്രയ്ക്കിടെ നബാർഡ് ഡിജിഎം രഞ്ജിത് കുമാറിന്റെ ലാപ്ടോപ്, പാസ്പോർട്, മൊബൈൽ ഫോൺ തുടങ്ങിയവ നഷ്ടപ്പെട്ടിരുന്നു. ഇതിനു പുറമേ നിരവധിപ്പേരാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ പരാതിയുമായി റെയിൽവേ പൊലീസിനെ സമീപിച്ചത്. ഇതോടെ റെയിൽവേ പൊലീസ് സൂപ്രണ്ട് മെറിൻ ജോസഫ് പ്രതിയെ പിടികൂടാൻ കർശന നിർദേശം നൽകുകയായിരുന്നു. പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു പ്രതിക്കായുള്ള തിരച്ചിൽ നടത്തിയത്. ഇതില്‍ നാസര്‍ കുടുങ്ങുകയായിരുന്നു.