മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്‍റെ തുടര്‍ ചികിത്സകളും സര്‍ക്കാര്‍ ഏറ്റെടുക്കും
കൊച്ചി: മംഗലാപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നവജാത ശിശുവിന്‍റെ തുടര്‍ ചികിത്സകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആശുപത്രിയിലെത്തി കുട്ടിയെ സന്ദര്‍ശിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും 10 ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനാകുമെന്നും ഡോക്ടർമാർ പ്രതികരിച്ചു.
പിഞ്ചുകുഞ്ഞിനായുള്ള കേരളത്തിന്‍റെ കരുതൽ വെറുതെയായില്ല. 25 ദിവസം പ്രായമായ കുഞ്ഞ് ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുഞ്ഞിനെ വിദഗ്ദ ഡോക്ടര്‍മാരോടൊപ്പം എത്തി മന്ത്രി കെ കെ ശൈലജ സന്ദർശിച്ചു. കുട്ടിയുടെ തുടര്‍ ചികിത്സകളുടെ ചിലവും സര്‍ക്കാര്‍ വഹിക്കുമെന്ന് കെ കെ ശൈലജ വ്യക്തമാക്കി.