ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതി: വ്യക്തമായ അന്വേഷണം വേണമെന്ന് കോടതി
ന്യൂഡൽഹി : ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതിയ്ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് സുപ്രീം കോടതി . അന്വേഷിച്ചില്ലെങ്കിൽ കോടതിയുടെ വിശ്വാസ്യത തകരുമെന്ന് പറഞ്ഞ ജസ്റ്റിസ് അരുൺ മിശ്ര കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി .
ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ചീഫ് ജസ്റ്റിസിനെതിരായ പീഡന ആരോപണം സംബന്ധിച്ച കേസ് പരിഗണിക്കുന്നത് . ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരെ പരാതി ഉന്നയിക്കാൻ പണം വാഗ്ദാനം ചെയ്തിരുന്നതായി ആരോപിച്ച അഭിഭാഷകൻ ഉത്സവ് ബെയ്ൻസ് ഇന്ന് കോടതിയിൽ ഹാജരായി സത്യവാങ്മൂലം നൽകി .
ഗോഗോയെ കുടുക്കാൻ ശ്രമിക്കുന്നത് കോർപ്പറേറ്റുകളാണെന്നാണ് ഉത്സവിന്റെ സത്യവാങ്മൂലം ,ഇതേ തുടർന്നാണ് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നിൽ ആരാണെന്ന് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചത് . രാജ്യത്തെ ഒരു കോർപ്പറേറ്റ് സ്ഥാപനമാണ് പരാതിയ്ക്ക് പിന്നിലെന്ന ആരോപണം അന്വേഷിക്കുന്നതിനായി ഇന്ന് കോടതി സിബിഐ ,ഐബി ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തിയിരുന്നു .
കൂടുതല്‍ തെളിവുകളുമായി പുതിയൊരു സത്യവാങ്മൂലം നാളെ സമര്‍പ്പിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.തുടര്‍ന്ന് കേസ് നാളത്തേക്ക് മാറ്റി വെക്കുകയായിരുന്നു