ശബരിമല സ്ത്രീപ്രവേശനം: പന്തളം രാജകുടുംബം പുന:പരിശോധനാ ഹര്‍ജി നല്‍കി
ദില്ലി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ വിധി പുനപരിശോധിക്കണമെന്ന്ആവശ്യപ്പെട്ട്
പന്തളം രാജകുടുംബം സുപ്രീംകോടതിയില്‍ ഇന്ന് പുന:പരിശോധനാ ഹര്‍ജി നല്‍കി.പന്തളം രാജ കുടുംബവും പീപ്പിള്‍സ് ഫോര്‍ ധര്‍മ്മയും ചേര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതോടെ ഇന്ന് എൻ.എസ്.എസും പന്തളം രാജകുടുംബവും അയ്യപ്പഭക്ത കൂട്ടായ്മയും സുപ്രീംകോടതിയിൽ ഹര്‍ജി നൽകി.
വിധി വന്ന് 30 ദിവസത്തിനകമാണ് പുനഃപരിശോധന ഹര്‍ജികൾ നൽകേണ്ടത്. ഈ കേസിൽ ഇനിയും നിരവധി ഹര്‍ജികൾ വരാനിരിക്കുന്ന സാഹചര്യത്തിൽ ഒക്ടോബര്‍ 28ന് ശേഷമെ കേസ് എന്ന് പരിഗണിക്കണം എന്ന് സുപ്രീംകോടതി തീരുമാനിക്കുകയുള്ളു. വരുന്ന 12മുതൽ 22 വരെ പൂജ അവധിക്കായി കോടതി അടക്കും. ജസ്റ്റിസ് ദീപക് മിശ്ര വിരമിച്ച സാഹചര്യത്തിൽ ഭരണഘടന ബെഞ്ചിലെ പുതിയ ജഡ്ജിയെ നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയാണ് തീരുമാനിക്കേണ്ടത്. പുതുതായി വരുന്ന ജഡ്ജി സ്ത്രീ പ്രവേശനത്തെ ഇനി എതിര്‍ത്താലും ഭരണഘടന ബെഞ്ചിലെ ഭൂരിപക്ഷ അഭിപ്രായത്തിൽ പുനഃപരിശോധന ഹര്‍ജികൾ തള്ളിപോകാനുള്ള സാധ്യത കൂടുതലാണ്. അതല്ല പുനഃപരിശോധന ഹര്‍ജികൾ അംഗീകരിക്കാൻ തീരുമാനിച്ചാൽ പിന്നീട് കേസ് തുറന്ന കോടതിയിൽ വീണ്ടും വാദം കേൾക്കും.