ഒളിക്യാമറ വിവാദം: എം.കെ.രാഘവനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം

കോഴിക്കോട് : ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവനെതിരെ കേസെടുക്കാന്‍ നിയമോപദേശം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണു നിയമോപദേശം നൽകിയത്. വിശദമായ അന്വേഷണത്തിന് കേസ് റജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണെന്നു നിർദേശം ലഭിച്ചു. കേസെടുത്താല്‍ മാത്രമേ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാകൂ.

സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയിലാണ് അഡ്വക്കറ്റ് ജനറലിനോടു ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയത്. ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

ഈ പരാതിയുടെ അന്വേഷണഘട്ടത്തിലാണ് രാഘവനെതിരെ കേസെടുക്കാന്‍ ഡിജിപി നിയമോപദേശം തേടിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നല്‍കിയ പരാതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഡിജിപിക്ക് കൈമാറിയിരുന്നു. അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ റേഞ്ച് ഐജി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കി.

വിശദമായ അന്വേഷണത്തിന് കേസ് റജിസ്റ്റര്‍ ചെയ്യണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടിയത്. ഒളിക്യാമറ ദൃശ്യങ്ങളിലും ശബ്ദരേഖയിലും കൃത്രിമം നടന്നിട്ടുണ്ടെന്ന എം.കെ.രാഘവന്റെ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *