ജെറ്റ് സര്‍വ്വീസ് അവസിനിപ്പിച്ചു
മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലായ ജെറ്റ് എയർവേയ്സിന്റെ വിമാന സർവീസ് ബുധനാഴ്ച രാത്രിയോടെ പൂർണമായും നിർത്തിവച്ചു. . രാത്രി 10.20ന് അമൃത്‌സറിൽ നിന്നു മുംബൈയിലേക്ക് ടേക്ക് ഓഫ് ചെയ്ത വിമാനമാണ് ജെറ്റ് എയർവേയ്സിന്റെ അവസാന സർവീസ്. അടിയന്തരമായി ലഭിക്കേണ്ടിയിരുന്ന 400 കോടി രൂപ ബാങ്കുകളുടെ കൂട്ടായ്മ അനുവദിക്കാതിരുന്നതിനെ തുടർന്നാണ് കമ്പനിയുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ചത്.
ബാങ്കുകൾ അടിയന്തരമായി 1500 കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതു സംബന്ധിച്ചു തീരുമാനമാകാത്തതാണ് ജെറ്റിന് കനത്ത തിരിച്ചടിയായത്. 8000 കോടിയുടെ വായ്പ തിരിച്ചടവു മുടങ്ങിയ കമ്പനി ഇപ്പോൾ ബാങ്കുകളുടെ നിയന്ത്രണത്തിലാണ്.
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ അധിക ഫണ്ട് ലഭിക്കാതെ വിമാന സര്‍വീസുകള്‍ നടത്താൻ കഴിയില്ലെന്നു കമ്പനിവൃത്തങ്ങള്‍ അറിയിച്ചു. രാജ്യാന്തര വിമാന സര്‍വീസുകള്‍ നേരത്തെതന്നെ നിര്‍ത്തിവച്ചിരുന്നു. നിലവിൽ അഞ്ച് വിമാനങ്ങൾ മാത്രമാണ് കമ്പനി പറത്തുന്നത്. ബാങ്കുകൾ തുക അനുവദിച്ചില്ലെങ്കിൽ രക്ഷയില്ലെന്നു സൂചിപ്പിച്ച് കമ്പനി മാനേജ്മെന്റ് സ്റ്റോക് എക്സ്ചേഞ്ചുകൾക്ക് കത്ത് നൽകിയിരുന്നു. വ്യോമയാന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു