മോദിയെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ല: രാഹുൽ ഗാന്ധി
ബത്തേരി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ പൊള്ളയായ വാഗ്ദാനങ്ങൾ നൽകില്ലെന്ന് കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി. സുൽത്താൻ ബത്തേരിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടിലെ ചികിൽസാ സൗകര്യങ്ങളിലെ അപര്യാപ്ത, രാത്രിയാത്രാ നിരോധനം, വന്യമൃഗ ശല്യം എന്നീ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തും. വിവിധ ജാതി- മതസ്ഥരും വ്യത്യസ്ത പാർട്ടികളിൽപ്പെട്ടവരും ഐക്യത്തോടെ വസിക്കുന്ന വയനാട് രാജ്യത്തിനു തന്നെ മാതൃകയാണ്. ഈ നാടിനെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയത് വലിയ അംഗീകാരമാണ്. ഒരു രാഷ്ട്രീയ നേതാവായല്ല; നിങ്ങളുടെ മകനായി, സഹോദരനായി, കൂട്ടുകാരനായാണ് ഇവിടെ വന്നിരിക്കുന്നത് – രാഹുൽ പറഞ്ഞു.
വയനാട്ടിൽ മൽസരിക്കാന്‍ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി. നിങ്ങൾക്ക് എന്താണു പറയാനുള്ളതെന്നു കേൾക്കുന്നതിനാണ് ഞാൻ വന്നിരിക്കുന്നത്. സ്നേഹത്തോടയും സഹിഷ്ണുതയോടെ ഒന്നിച്ചു കഴിയുന്ന ഒരു നാടാണ് വയനാടെന്ന് രാജ്യത്തിന് ഒട്ടാകെ കാണിച്ചു കൊടുക്കണം. നിങ്ങളുടെ ശബ്ദവും വികാരവും മറ്റൊന്നിനും താഴെയല്ല. തനിക്ക് മൽസരിക്കാൻ ഏറ്റവും യോജ്യമായ സ്ഥലമാണ് വയനാട്. സമാധാനപരമായ സഹവർത്തിത്വത്തിന് ഉദാഹരണമാണു കേരളം. വയനാട്ടിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. ഒന്നും അടിച്ചേൽപ്പിക്കില്ല. കുറച്ചുനാളുകളിലേക്കല്ല ജീവിതമൊട്ടാകെ നിങ്ങൾക്കൊപ്പം തുടരാനാണ് ഞാൻ ആഗ്രിക്കുന്നത് – രാഹുൽ ഗാന്ധി പറഞ്ഞു.