രശ്മി വധക്കേസിൽ ബിജു രാധാകൃഷ്ണനെ വെറുതെവിട്ടു
കൊച്ചി: ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിൽ ബിജു രാധാകൃഷ്ണനെ ഹൈക്കോടതി വെറുതെ വിട്ടു. സ്ത്രീധന പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട ബിജുവിന്റെ അമ്മ രാജമ്മാളിനെയും കോടതി വെറുതെ വിട്ടു.
ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയ കൊല്ലം അഡിഷണൽ സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികൾ കുറ്റക്കാരാണെന്ന് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. രശ്മി വധക്കേസിൽ ബിജു രാധാകൃഷ്ണന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും രാജമ്മാളിന് സ്ത്രീധന പീഡനക്കേസിൽ പരമാവധി ശിക്ഷയായ മൂന്നു വർഷം തടവും 50000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരുന്നത്.
കൊലപാതകം, സ്ത്രീപീഡനം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റത്തിന് ബിജു രാധാകൃഷ്ണനും സ്ത്രീധന പീഡനം, കൊലപാതകത്തിന് കൂട്ടുനിൽക്കൽ എന്നീ കുറ്റങ്ങൾക്ക് രാജമ്മാളിനെയും ശിക്ഷിച്ചിരുന്നു. ഹൈക്കോടതിയിൽ സ്വന്തമായി വാദിച്ചാണ് ബിജു രാധാകൃഷ്ണൻ ജീവപര്യന്തത്തിൽ നിന്ന് ഒഴിവായിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.