പാകിസ്ഥാനിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു, 48 പേർക്ക് പരിക്ക്
ലാഹോർ: പാകിസ്ഥാനിലെ ക്വെട്ട മേഖലയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടു. 48 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ഷിയാ ഹസാരസ് വിഭാഗം ഏറ്റവും കൂടുതലുണ്ടായിരുന്ന മേഖലയിലാണ് സ്ഫോടനം.സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടെന്ന് പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി സിയായുള്ള ലങ്കോവ് അറിയിച്ചു. ഷിയാ മുസ്ലീം സമുദായത്തിൽപ്പെട്ടവരെ ഉന്നംവച്ചായിരുന്നു സ്ഫോടനമെന്ന് പൊലീസ് മേധാവി അബ്ദുൾ റസാഖും വ്യക്തമാക്കി. ഐ.ഇ.ഡി ഉപയോഗിച്ചുള്ള സ്ഫോടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നിരിക്കുകയാണെന്നും സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുശോചിച്ചു.