രാഹുലും പ്രിയങ്കയും എത്തി; ഇന്നു പത്രിക നൽകും
കോഴിക്കോട്: പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു വയനാടിന്റെ മണ്ണിൽ. ഇന്നലെ രാത്രി കോഴിക്കോട് വിമാനത്താവളത്തിൽ കാത്തുനിന്ന ആയിരക്കണക്കിനു പ്രവർത്തകർക്കിടയിലേക്ക് ആവേശമായി വന്നിറങ്ങിയ രാഹുൽ രാവിലെ പതിനൊന്നരയോടെ വയനാട് കലക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കും. കൽപറ്റ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് 2 കിലോമീറ്റർ ദൂരം പ്രിയങ്ക ഗാന്ധിക്കൊപ്പം റോഡ് ഷോ നടത്തി കലക്ടറേറ്റിൽ പത്രിക സമർപ്പിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണം ഇന്നു പൂർത്തിയാകും.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തരേന്ത്യയ്ക്കു പുറത്ത് ആദ്യമായി ഒരു കോൺഗ്രസ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുകയാണ്. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത വയനാട്ടിലേക്കും പ്രിയങ്കയുടെ ആദ്യ സന്ദർശനം. 9 വർഷം മുൻപാണ് പ്രിയങ്ക അവസാനമായി കേരളത്തിലെത്തിയത്.