ജോസഫിനോട് നീതി നിഷേധം കാട്ടിയിട്ടില്ല: ജോസ് കെ.മാണി
കോട്ടയം : പി.ജെ.ജോസഫിനോട് ഒരു തരത്തിലുള്ള നീതി നിഷേധവും കാട്ടിയിട്ടില്ലെന്നു കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി എംപി. കേരളാ കോൺഗ്രസിന്റെ ഏറ്റവും ആദരണീയനായ മുതിർന്ന നേതാവാണ് ജോസഫ്. രാജ്യസഭാ സീറ്റിന്റെ കാര്യത്തിലും ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലും വിത്യസ്ത സമീപനമുണ്ടായിട്ടില്ല. രാജ്യസഭാ സീറ്റ് പാർട്ടിയുടെ രാഷ്ട്രീയ സംഘടനാ പ്രവർത്തനം കേരളത്തിൽ ആകെ ശക്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കണമെന്ന് പി.ജെ.ജോസഫ് ഉൾപ്പെടുന്ന പാർലമെന്ററി പാർട്ടി യോഗം ഏകകണ്ഠമായി നിർബന്ധിക്കുകയായിരുന്നു.
എന്നാൽ, ലോക്‌സഭാ സീറ്റിന്റെ കാര്യത്തിൽ പല പേരുകളും പാർട്ടിക്കു മുന്നിൽ വന്നിരുന്നു. പാർലമെന്ററി പാർട്ടി യോഗത്തിൽ പി.ജെ. ജോസഫ് സ്ഥാനാർഥിത്വം ആവശ്യപ്പെട്ടപ്പോൾ തന്നെ ഏക അഭിപ്രായം രൂപപ്പെടാത്തതുകൊണ്ടാണ് സ്റ്റിയറിങ് കമ്മറ്റിയിലേക്കു പോകേണ്ടിവന്നത്. സ്റ്റിയറിംഗ് കമ്മറ്റിയിൽ വിത്യസ്ത പേരുകൾ ഉയർന്നുവന്ന സാഹചര്യം ചെയർമാൻ വിശദീകരിച്ചു. പാർട്ടി ഘടകങ്ങളുമായും നേതാക്കളുമായും ആശയവിനിയമം നടത്തി ഒരു തീരുമാനം എടുക്കുന്നതിനാണ് സ്റ്റിയറിംഗ് കമ്മറ്റിയോഗം ചെയർമാനെ ചുമലതപ്പെടുത്തിയത്.