ജയ്‌ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ ഏറ്റുമുട്ടലിൽ സൈന്യം വകവരുത്തി

ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ജയ്‌ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ ഏറ്റുമുട്ടലിൽ സൈന്യം വകവരുത്തി. 40 സി.ആർ.പി.എഫ് ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ പുൽവാമ ആക്രമണം ഏകോപിപ്പിച്ചത്‌ 23 കാരനും ഇലക്ട്രിഷ്യനുമായ മുദസിറാണെന്ന് ഇന്റലിജൻസ് ഏജൻസികൾ കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.

കാശ്മീരിലെ ത്രാൽ മേഖലയിൽ ഭീകരരുടെ ഒളിത്താവളത്തിന് നേരെ അർദ്ധരാത്രിയോടെ സൈന്യം നടത്തിയ വെടിവയ്പിലാണ് മുഹമ്മദ് ഭായി എന്നറിയപ്പെടുന്ന മുദാസിർ അടക്കം 3 ഭീകരർ കൊല്ലപ്പെട്ടത്. മൂവരുടെയും മൃതശരീരം തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞു. പുൽവാമയിലെ ചാവേർ ആദിൽ അഹമ്മദ് ദറുമായി മുദസിർ നിരന്തരം ബന്ധപ്പെട്ടിരുന്നതായും ആക്രമണത്തിനുള്ള സ്ഫോടകവസ്തുക്കളും വാഹനവും സംഘടിപ്പിച്ചത് ഇയാളാണെന്നും ഏജൻസികൾ കണ്ടെത്തിയിരുന്നു. ത്രാൽ മേഖലയിലെ പിഗ്‌ളിംഷിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ ഒളിത്താവളത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിൻ പ്രകാരമാണ് സൈന്യം താവളം വളഞ്ഞത്. സൈന്യത്തിന്റെ നേർക്ക് ഭീകരരും നിറയൊഴിച്ചു. സൈന്യം നടത്തിയ തിരിച്ചടിയിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പുൽവാമ ആക്രമണത്തിനുശേഷം ഇതുവരെ 18 ഭീകരരെ വധിച്ചതായി ലഫ്‌റ്റനന്റ് ജനറൽ കെ.ജെ.എസ്. ധില്ലൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *