എത്യോപ്യന്‍ വിമാനാപകടം: 157 യാത്രക്കാരും കൊല്ലപ്പെട്ടു; നാല് ഇന്ത്യാക്കാരും
ന്യൂഡൽഹി : മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ട എത്യോപ്യൻ എയർലൈൻസ് വിമാനപകടത്തിൽ നാല് ഇന്ത്യക്കാരും ഉണ്ടായിരുന്നതായി റിപ്പോർട്ട്. 149 യാത്രക്കാരും എട്ട് ജീവനക്കാരുമടക്കം 157 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ 35 രാജ്യങ്ങളിൽപ്പെട്ടവർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംഭവ സ്ഥലം സന്ദർശിച്ച എത്യോപ്യൻ എയർലൈൻസ് സി.ഇ.ഒയാണ് അറിയിച്ചത്. കെനിയയിൽ നിന്നുള്ള യാത്രക്കാരായിരുന്നു കൂടുതലുണ്ടായിരുന്നത്. 32 കെനിയക്കാർ, ഏത്യോപ്യക്കാർ 17, ചൈന എട്ട്, കാനഡ 18, യു.എസ് എട്ട്, ബ്രിട്ടൻ എട്ട് എന്നിങ്ങനെയാണ് യാത്രക്കാരുടെ വിവരം. യു.എൻ പാസ്പോർട്ടുള്ള നാലു പേരുമുണ്ട്. ഇവർ നെയ്റോബിയിൽ തിങ്കളാഴ്ച തുടങ്ങുന്ന യു.എൻ പരിസ്ഥിതി സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നവരാണെന്ന് കരുതുന്നു.ആഡിസ് അബാബയിൽ നിന്ന് കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്നു വീണത്. പ്രാദേശിക സമയം ഞായറാഴ്ച്ച രാവിലെ 8.44നാണ് വിമാനം തകർന്നുവീണത്. ആഡിസ് അബാബയിൽ നിന്നും പറന്നുയർന്ന് വൈകാതെ വിമാനം തകർന്നുവീഴുകയായിരുന്നു.