ബംഗാളിൽ സഖ്യത്തിൽ പ്രതിസന്ധി
ന്യൂഡൽഹി: ബംഗാളിൽ സി.പി.എമ്മിന്റെയും കോണ്‍ഗ്രസിന്റെ നിലപാടുകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പാര്‍ട്ടികള്‍ തമ്മിലുള്ള യോജിപ്പ് പ്രതിസന്ധിയിലാക്കി. കോൺഗ്രസ് നിലപാടിലാണ് മാറ്റം. 2014 ൽ സി.പി.എം വിജയിച്ച റായ്ഗഞ്ച്, മുർഷിദാബാദ് എന്നീ സീറ്റുകളിൽ മത്സരിക്കുമെന്ന കോൺഗ്രസ് നിലപാടാ ണ് ഇവിടെ പ്രശ്‌നം. സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കില്ല എന്ന് നേരത്തെ ഇരുവരും തീരുമാനിച്ചതാണ്. തർക്ക മണ്ഡലങ്ങളായ റായ്ഗഞ്ചും മുർഷിദാബാദും കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളാണ്.
ഈ സീറ്റുകൾ വിട്ടുനൽകാനാവില്ലെന്ന കർശന നിലപാടിലാണ് സി.പി.എം. പ്രശ്നം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ചചെയ്യുന്നതിന് പി.സി.സി അധ്യക്ഷൻ സോമൻ മിത്ര ഡൽഹിയിൽ എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കും ഇടയിൽ പിടിച്ചുനിൽക്കാൻ പെടാപ്പാടുപെടുന്ന കോൺഗ്രസിനും സി.പി.എമ്മിനും ഗുണകരമാണ് സഖ്യമെന്ന് നേതാക്കൾക്ക് നന്നായറിയാം. നിലവിൽ കോൺഗ്രസിന് നാല് സീറ്റുകളും സി.പി.എമ്മിന് രണ്ട് സീറ്റുകളുമാണുള്ളത്.