ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന് യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു
ചെന്നൈ: വിമാനത്തിന്റെ സുരക്ഷാ പരിശോധനക്കിടെ ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന് യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഇൻഡിഗോ എയർലൈൻസാണ് യാത്രക്കാരനെ ഇറക്കി വിട്ടത്. ചെന്നൈ എയർപോർട്ടിലായിരുന്നു സംഭവം. കൊച്ചിയിൽ നിന്ന് ഭുവനേശ്വറിലേക്ക് പോകുന്ന വിമാനമായിരുന്നു.
സുരക്ഷാ പരിശോധനങ്ങൾക്കിടെ ”ഞാനെന്താ ബാഗിൽ ബോംബ് കൊണ്ടു നടക്കുകയാണോ?” എന്ന് യാത്രക്കാരൻ എയർലൈൻസ് ജീവനക്കാരോട് ചോദിച്ചതായാണ് റിപ്പോർട്ട്. പത്തനംതിട്ട സ്വദേശി അലക്സ് മാത്യുവിനെയാണ് ഇക്കാരണത്താൽ ഇൻഡിഗോ എയർലൈൻസ് ഇറക്കിവിട്ടത്.
‘ബോംബ്’ എന്ന വാക്ക് അലക്സ് ഉപയോഗിച്ചതോടെ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും ഇയാളിൽ നിന്ന് കണ്ടെത്താനായില്ല. സുരക്ഷാ കീഴ്‌വഴക്കങ്ങളുടെ ഭാഗമായാണ് യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.