അന്വേഷണ ഉദ്യേഗസ്ഥനെ മാറ്റിയത് സിപിഎം നേതാക്കളുടെ പങ്ക് പുറത്താവാതിരിക്കാനെന്ന് ചെന്നിത്തല
കാസർകോട്: കാസർകോട് ഇരട്ടക്കൊലപാതക കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെ മാറ്റിയ സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേസിൽ ഉന്നത സിപി എം നേതാക്കളുടെ പങ്ക് പുറത്ത് വരാതിരിക്കാനാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിത്. അട്ടിമറിക്കപ്പെടും എന്നുറപ്പുള്ളതിനാൽ കേസ് സിബിഐക്ക് വിടാനുള്ള എല്ലാ വഴിയും തേടുമെന്നും രമേശ് ചെന്നിത്തല കാസർകോട് പറഞ്ഞു. ആരോഗ്യ കാരണങ്ങളാലാണ് അന്വേഷണത്തിൽ നിന്നും മാറ്റിയത് എന്ന ക്രൈംബ്രാഞ്ച് എസ്പി മുഹമ്മദ് റഫീഖിന്‍റെ പ്രസ്താവന അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല. ആരോഗ്യ കാരണങ്ങൾ കാണിച്ച് കേസന്വേഷണത്തിൽ നിന്നും മാറി നിൽക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.