നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കു വനിതാ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കു വനിതാ ജഡ്ജിയെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്. എറണാകുളം സിബിഐ കോടതിയിലെ വനിതാ ജഡ്ജി ഹണി വര്‍ഗീസിനായിരിക്കും വിചാരണ ചുമതല.
കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ വേണമെന്ന് ആവശ്യപ്പെട്ട് നടി സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതി തീര്‍പ്പ് കല്‍പിച്ചത്.
ഒന്‍പതു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്നു നിര്‍ദേശിച്ചുകൊണ്ടാണു വനിതാ ജഡ്ജിയെ ഹൈക്കോടതി നിയോഗിച്ചത്. വിചാരണക്കോടതി മാറ്റുന്നതിനെതിരായി മുഖ്യപ്രതികളായ ദിലീപും പള്‍സര്‍ സുനിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

വനിതാ ജഡ്ജിയെ നിയോഗിക്കണമെന്ന ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപിന്റെ ഹര്‍ജി ഇന്നു ഹൈക്കോടതിയിലെത്തിയിരുന്നു. വിചാരണക്കോടതി മാറ്റരുതെന്ന ആവശ്യമാണു ദിലീപ് കോടതിയില്‍ ഉന്നയിച്ചത്. വിചാരണ വേഗത്തില്‍ തീരണ്ടേ എന്നു ദിലീപിനോടു ചോദിച്ച ഹൈക്കോടതി, കോടതി മാറ്റുന്നതിനല്ല, വനിതാ ജഡ്ജിയെയാണ് ഇര ആവശ്യപ്പെട്ടതെന്നും വ്യക്തമാക്കി.

പീഡനത്തിനിരയാകുന്ന ഓരോ വനിതയും പ്രത്യേക കോടതി ആവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും കോടതി മാറ്റുന്നതു ശരിയല്ലെന്നുമായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. കേസില്‍ വിധി പറയാനിരിക്കെ വിചാരണ വൈകിപ്പിക്കാനാണു പ്രതി ഹര്‍ജിയുമായി എത്തിയതെന്നു സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *