ചാവേറാക്രമണം നടത്തിയത് ആദില്‍ അഹമ്മദ് ധര്‍ എന്ന ജയ്‌ഷെ മുഹമ്മദ് ഭീകരന്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം നടത്തിയത് ആദില്‍ അഹമ്മദ് ധര്‍ എന്ന ജയ്‌ഷെ മുഹമ്മദ് ഭീകരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഗുന്ദിബാഗ് വഗാസ് കമാന്‍ഡോ, ആദില്‍ അഹമ്മദ് തക്‌റന്‍വാല എന്നിങ്ങനെ അറിയപ്പെടുന്ന ഇയാള്‍ കഴിഞ്ഞ വര്‍ഷമാണു ഭീകര സംഘടനയിലെത്തിയത്. കശ്മീരിലെ കാകപോറ സ്വദേശിയാണ് ഇയാളെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു
40 സിആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസിനു നേരെ 350 കിലോ സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ ഇടിച്ചു കയറ്റുകയായിരുന്നു. കശ്മീരിലെ ഏറ്റവും രൂക്ഷമായ അക്രമം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ ഭീകരന്റെ ഫോട്ടോ, വിഡിയോ തുടങ്ങിയവ പുറത്തുവന്നു. ഇന്ത്യയ്‌ക്കെതിരെ വിഡിയോയില്‍ ആദില്‍ സംസാരിക്കുന്നുണ്ട്. എന്റെ പേര് ആദില്‍, ഒരു വര്‍ഷം മുന്‍പാണ് ജയ്‌ഷെ മുഹമ്മദില്‍ ചേരുന്നത്. ഈ വിഡിയോ നിങ്ങളിലെത്തുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലായിരിക്കും. ഇതാണ് കശ്മീരിലെ ജനങ്ങള്‍ക്കുള്ള എന്റെ അവസാനത്തെ സന്ദേശം- വിഡിയോ ദൃശ്യങ്ങളില്‍ ആദില്‍ പറയുന്നു.

റൈഫിളുകള്‍ കൈയില്‍ പിടിച്ച് ജയ്‌ഷെ മുഹമ്മദിന്റെ ബാനറിനു മുന്നില്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്. ജമ്മുവില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 3.30നാണ് സിആര്‍പിഎഫ് വാഹന വ്യൂഹം യാത്ര പുറപ്പെട്ടത്. എതിര്‍ദിശയില്‍ നിന്ന് വാഹനമോടിച്ചെത്തിയ ചാവേര്‍ സിആര്‍പിഎഫ് ബസിനെ ലക്ഷ്യമിടുകയായിരുന്നു. സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ റോഡില്‍നിന്ന് 100 മീറ്റര്‍ അകലെ വരെ ചിതറിത്തെറിച്ചു
2001ലെ ആക്രമണത്തിനു ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് പുല്‍വാമയിലേത്.

Leave a Reply

Your email address will not be published. Required fields are marked *