കുഞ്ഞനന്തനുവേണ്ടി വാദിച്ച സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടിയുടെ താക്കീത്‌

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വിശദീകരിക്കാനെത്തിയ സര്‍ക്കാര്‍ അഭിഭാഷകനെ ഹൈക്കോടതി താക്കീത് ചെയ്തു.
സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കേണ്ടെന്നു അഭിഭാഷകനോട് ജഡ്ജി പറഞ്ഞു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചികില്‍സയ്ക്കായി ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള പി.കെ.കുഞ്ഞനന്തന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ജയില്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ട പി.കെ. കുഞ്ഞനന്തന്‍ ചികിത്സയ്‌ക്കെന്ന പേരില്‍ പരോളില്‍ ഇറങ്ങി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതായി ടി.പി. വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സമയം പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണു തെറ്റ് എന്ന ചോദ്യവുമായി സര്‍ക്കാര്‍ അഭിഭാഷകന്‍ എഴുന്നേറ്റത്. സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ച പാര്‍ട്ടിയല്ലേ ഇത് എന്നും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാഷ്ട്രീയം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഹൈക്കോടതി സര്‍ക്കാര്‍ അഭിഭാഷകനെ ശാസിച്ചത്.
സന്ധിവേദന, പ്രമേഹം, അമിത രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടെന്ന കുഞ്ഞനന്തന്റെ വാദത്തിന്, ഇത് എല്ലാവര്‍ക്കും ഉണ്ടാകുന്ന അസുഖങ്ങളല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കുറ്റവാളികള്‍ക്കു മെഡിക്കല്‍ കോളജില്‍ ശരിയായ ചികിത്സ ലഭിക്കില്ലെന്നു കുഞ്ഞനന്തന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്നതു മെഡിക്കല്‍ കോളജുകളിലല്ലേ എന്നും കോടതി ചോദിച്ചു. ചികിത്സ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്നും ആശുപത്രിയില്‍ കുടുംബാംഗങ്ങളെ കൂടെ നിര്‍ത്താന്‍ അനുവദിച്ചാല്‍ മതിയോ എന്നും കോടതി ചോദിച്ചു.
ചികില്‍സയല്ല കുഞ്ഞനന്തന്റെ ലക്ഷ്യമെന്നും പരോള്‍ നേടി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയാണു ചെയ്യുന്നതെന്നും ടിപി വധക്കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനും സര്‍ക്കാരും അംഗീകരിച്ചിട്ടുള്ള പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്റെ ചോദ്യം. ഡിസിസി ഭാരവാഹിയെപ്പോലെയാണു പ്രോസിക്യൂട്ടര്‍ വാദിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. ഈ ഘട്ടത്തിലാണ്, താങ്കളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതി സര്‍ക്കാര്‍ അഭിഭാഷകനെ ഓര്‍മിപ്പിച്ചത്. കേസ് വരുന്ന ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *