ഇന്ത്യ തദ്ദേശിയമായി ആറ് അന്തര്‍വാഹിനികര്‍ നിര്‍മ്മിക്കുന്നു; 40,000 കോടിയുടെ കരാറിന് അനുമതി

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുപ്രധാന നാവിക ശക്തിയാവാന്‍ ഇന്ത്യ തദ്ദേശിയമായി ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നു. ഇതിനായുള്ള 40,000 കോടിയുടെ കരാറിന് കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുമതി നല്‍കി. ആറ് അന്തര്‍വാഹിനികള്‍ നീറ്റിലിറങ്ങുന്നതോടെ ഇന്ത്യയുടെ നാവിക ശക്തി പതിന്മടങ്ങ് വര്‍ദ്ധിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ ഏറ്റവും ഉന്നത യോഗങ്ങളില്‍ ഒന്നായ ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സിലിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.

വിദേശ പ്രതിരോധ നിര്‍മ്മാതാക്കളുടെ പങ്കാളിത്തത്തോടെ ഇന്ത്യന്‍ സൈന്യത്തിന്റെ സഹകരണത്തോടെയാണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുക. അന്തര്‍വാഹിനികളോടൊപ്പം 5,000 മിലന്‍ 2ടി ടാങ്ക് മിസൈലുകള്‍ വാങ്ങുന്നതിനുള്ള കരാറും പ്രതിരോധമന്ത്രാലയം ഒപ്പുവച്ചു. അതേസമയം, നാവിക സേനയുടെ ആണവ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്തിനും അന്തര്‍വാഹിനിയായ കാല്‍വരി ക്ലാസിനും ഹെവിവെയ്റ്റ് ടോര്‍പെഡോസ് (കപ്പല്‍വേത മിസൈല്‍) വാങ്ങുന്നതിനുള്ള നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ആണവ പോര്‍മുനയുള്ള ബാലിസ്റ്റിക്ക് മിസൈല്‍ വഹിക്കാനാവുന്ന ഇന്ത്യയുടെ ആദ്യത്തെ അന്തര്‍വാഹിനിയാണ് ഐ.എന്‍.എസ് അരിഹന്ത്. ഇന്ത്യ തദ്ദേശിയമായ വികസിപ്പിച്ചെടുത്ത അരിഹന്ത് പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കിയിരുന്നു. അരിഹന്ത് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായതോടെ കര, വ്യോമ, കടല്‍ മാര്‍ഗം ആണവ മിസൈല്‍ വിക്ഷേപിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും പ്രവേശിച്ചു. ഇതിന് പിന്നാലെ ആറ് അന്തര്‍വാഹിനികളും നാവിക സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യയുടെ പ്രതിരോധശേഷി പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *