തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട
തൃശൂർ: തൃശൂർ വെള്ളാങ്ങല്ലൂർ വള്ളിവട്ടത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 430 ലിറ്റർ സ്പിരിറ്റ് തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. സംഭവത്തിൽ മാപ്രാണം തളിയക്കോണം സ്വദേശി നടുവിലേടത്ത് വിനോദ്, വള്ളിവട്ടം സ്വദേശി പുവ്വത്തും കടവിൽ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴി വളർത്തുന്നതിനായി ഉണ്ടാക്കിയ ഷെഡിന്‍റെ അടിയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ നിന്നാണ് സ്പിരിറ്റ് കണ്ടെടുത്തത്.
എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിനോദിന്‍റെ വീട്ടിൽ നിന്നും 10 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വള്ളിവട്ടത്തെ പുവ്വത്തും കടവിൽ മഹേഷിന്‍റെ വീട്ടിലെ സ്പിരിറ്റ് ശേഖരത്തെ കുറിച്ച് അറിയുന്നത്. തുടർന്ന് പുലർച്ചെ നടത്തിയ റെയ്ഡിലാണ് മഹേഷിന്‍റെ വീടിനു പുറകിലെ ഷെഡിൽ നിന്നും 15 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 420 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. സമീപകാലത്ത് ജില്ലയിൽ നടന്ന പ്രധാന സ്പിരിറ്റ് വേട്ടകളിൽ ഒന്നാണിത്. ഇരിങ്ങാലക്കുട എക്സൈസ് സിഐ രാജീവ് ബി നായർക്കാണ് തുടരന്വേഷണ ചുമതല.