രാഹുൽ ഗാന്ധി ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ സന്ദർശിച്ചു
പനാജി: പാർലമെന്‍റിന്‍റെ പ്രക്ഷുബ്ദമായ ശീതകാല സമ്മേളനത്തിന് ശേഷം മൂന്ന് ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായി ഗോവയിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറെ സന്ദർശിച്ചു. നിയമാസഭാ മന്ദിരത്തിൽ വെച്ചായിരുന്നു കൂടികാഴ്ച്ച. അതേസമയം ഗോവയിലെ സ്വകാര്യ സന്ദർശനത്തിനിടയിലും ഇന്നലെ റാഫേൽ വിഷയത്തിൽ മനോഹർ പരീക്കർക്കെതിരേ രാഹുൽ ശക്തമായി പ്രതികരിച്ചിരുന്നു. റാഫേൽ ഇടപാടിലെ നിർണ്ണായക തെളിവുകൾ കൈവശമുളളതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുകളിൽ സമ്മർദ്ദം ചെലുത്താൻ മനോഹർ പരീക്കറിന് സാധിക്കുന്നത് എന്ന് രാഹുൽ ആരോപിച്ചു. റാഫേലുമായി ബന്ധപ്പെട്ട് ഗോവ ഓഡിയോ ടേപ്പ് പുറത്ത് വിട്ട് 30 ദിവസം പിന്നിട്ടിട്ടും സംഭവത്തിൽ എഫ് ഐആർ ഇടുകയോ അന്വേഷണത്തിന് ഉത്തരവിടുകയോ ചെയ്തിട്ടില്ല. മന്ത്രിക്കെതിരേ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. ഇത് തന്നെയാണ് ടേപ്പിന്റെ ആധികാരികത സംബന്ധിച്ചും മനോഹർ പരീക്കറിന്‍റെ കൈവശമാണ് നിർണ്ണായക രേഖകൾ എന്നതിനും തെളിവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.