ശ്രീപത്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും ശ്രീപത്മനാഭന്റേതാണെന്ന് രാജകുടുംബം
ന്യൂഡൽഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്രവും സ്വത്തുക്കളും ശ്രീപത്മനാഭന്റേതാണെന്ന് രാജകുടുംബം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. ക്ഷേത്രസ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ ക്ഷേത്രഭരണം രാജകുടുംബത്തിന്റെ അവകാശമാണെന്നും അവർ വ്യക്തമാക്കി. അതേസമയം, ക്ഷേത്ര ഭരണത്തിനുളള അവകാശം തിരികെ നല്‍കണമെന്ന് രാജകുടുംബം ആവശ്യപ്പെട്ടു.
ക്ഷേത്രഭരണം രാജകുടുംബത്തിന് അവകാശപ്പെട്ടതാണ്. ദേവസ്വം ബോര്‍ഡ് രൂപീകരിച്ചപ്പോഴും പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം രാജാവില്‍ തന്നെ നിലനിറുത്തിയതിനെയും രാജകുടുംബം ചൂണ്ടിക്കാണിച്ചു.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മാതൃകയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് സ്വതന്ത്രഭരണം നല്‍കണമെന്ന വിധിക്കെതിരെ നല്‍കിയ ഹര്‍ജിയും, തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അപ്പീലും മറ്റ് ഹര്‍ജികളുമാണ് സുപ്രീം കോടതി പരിഗണയിലുളളത്.
നേരത്തെ, ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു രാജകുടുംബത്തിന്റെ നിലപാട്. ഈ നിലപാടാണ് ഇന്ന് സുപ്രീം കോടതിയില്‍ തിരുത്തിയത്.
ജസ്റ്റിസുമാരായ യു.യു ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.