നസീർ അഹമ്മദ് വാനിക്ക് അശോക ചക്ര
ന്യൂഡല്‍ഹി: ഭീകരസംഘടനയില്‍ നിന്ന് രാജ്യസേവകനായി മാറി ധീരമൃത്യുവരിച്ച ലാന്‍സ് നായിക് നസീര്‍ അഹമ്മദ് വാനിക്കാണ് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്രം ലഭിച്ചത്. മേജര്‍ തുഷാര്‍ ഗൗഭ, സോവര്‍ വിജയ് കുമാര്‍ (മരണാനന്തര ബഹുമതി),കോണ്‍സ്റ്റബിള്‍മാരായ രാജേന്ദ്രകുമാര്‍, പ്രദീപ്കുമാര്‍ പാണ്ഡെ എന്നിവര്‍ക്ക് കീര്‍ത്തി ചക്രയും ലഭിച്ചു. ലെഫ്. കേണല്‍ വിക്രാന്ത് ,മേജര്‍ അമിത്കുമാര്‍ ദിമ്രി,മേജര്‍ കേറ്റ്‌സര്‍, മേജര്‍ രോഹിത് ലിംഗ്വാള്‍, ക്യാപ്ടന്‍ അഭയ് ശര്‍മ്മ, ക്യാപ്ടന്‍ അഭിനവ് കുമാര്‍ ചൗധരി,ലാന്‍സ് നായിക് അയ്യൂബ് അലി,സൈനികന്‍ അജയ്കുമാര്‍ (മരണാനന്തരം),സപ്പര്‍ മഹേഷ് എച്ച്.എന്‍ തുടങ്ങി 11 പേര്‍ക്കാണ് ശൗര്യ ചക്ര ലഭിച്ചത്. 28 പരമ വിശിഷ്ട സേവാമെഡല്‍, 3 ഉത്തം യുദ്ധ് സേവാ മെഡല്‍,51 അതിവിശിഷ്ട സേവാ മെഡല്‍ തുടങ്ങി എഴുപതാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 411 സേനാംഗങ്ങള്‍ക്കാണ് മെഡലുകള്‍ ലഭിച്ചത്.
സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന് സമാധാനകാലത്തെ ഉന്നത സൈനിക പുരസ്‌കാരമായ പരംവിശിഷ്ട് സേവാ മെഡല്‍ ലഭിച്ചു. ജനറല്‍ റാവത്തിന് ഇതുവരെ പി.വി.എസ്.എം കിട്ടയിട്ടില്ല. അടുത്ത റിപ്പബ്ലിക് ദിനത്തിന് മുന്‍പ് അദ്ദേഹം വിരമിക്കുന്നതിനാല്‍ പ്രതിരോധമന്ത്രാലയമാണ് റാവത്തിന്റെ പേര് ശുപാര്‍ശ ചെയ്തത്.