ബിജെപിക്കു തിരിച്ചടി; കേരളത്തില്‍ യുഡിഎഫ് 16 സീറ്റുകള്‍ നേടുമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി : ബിജെപിക്കു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരിക വന്‍ തിരിച്ചടിയെന്ന് സര്‍വേ ഫലങ്ങള്‍. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും ത്രിശങ്കുസഭയ്ക്കാണു സാധ്യതയെന്നും ഇന്ത്യ ടുഡേ – കാര്‍വി സര്‍വേ. ഇപ്പോള്‍ തിരഞ്ഞെടുപ്പു നടത്തിയാലുള്ള ഫലമാണ് അവര്‍ പ്രവചിക്കുന്നത്. അതേസമയം, കേരളത്തില്‍ യുഡിഎഫ് 16 ഉം എല്‍ഡിഎഫ് 4 ഉം സീറ്റുകള്‍ നേടുമെന്നാണു സീ വോട്ടര്‍ പ്രവചനം.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിന് ആവശ്യമായ 272 സീറ്റുകള്‍ എന്‍ഡിഎയ്ക്കു ലഭിക്കില്ല. 237 സീറ്റുകളാകും കിട്ടുക. 2014ല്‍ നേടിയതിനേക്കാളും 86 സീറ്റിന്റെ കുറവ്. യുപിഎ 160 സീറ്റുകള്‍ നേടുമെന്നും സര്‍വേയില്‍ പറയുന്നു. 2014ല്‍ നേടിയതിനേക്കാളും 106 സീറ്റിന്റെ വര്‍ധനയാണിത്. അതേസമയം, യുപിഎയ്ക്കുള്ളതിനേക്കാളും വോട്ട് ഷെയര്‍ എന്‍ഡിഎയ്ക്കാകും ഉണ്ടാകുക. എന്‍ഡിഎയ്ക്ക് 233 സീറ്റുകളാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ പ്രവചിക്കുന്നത്.

യുപിഎ 167 സീറ്റുകളും മറ്റുള്ളവര്‍ 143 സീറ്റുകളും നേടുമെന്ന് സീ വോട്ടര്‍ സര്‍വേ പറയുന്നു. ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് എബിപി ന്യൂസ് സീവോട്ടര്‍ സര്‍വേ. 80 സീറ്റുകളില്‍ ബിഎസ്പി – എസ്പി സഖ്യം 51 സീറ്റുകളില്‍ വിജയിക്കും. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും ചേര്‍ന്ന് 25 സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിയൂ- സര്‍വ്വെ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *