പ്രളയത്തില്‍ നശിച്ചതിനെത്തുടര്‍ന്നു നീക്കം ചെയ്ത 100 ലോഡിലേറെ അരി തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ മില്ലില്‍

തിരുച്ചിറപ്പള്ളി : കേരളത്തില്‍ പ്രളയത്തില്‍ നശിച്ചതിനെത്തുടര്‍ന്നു നീക്കം ചെയ്ത 100 ലോഡിലേറെ അരി തമിഴ്‌നാട്ടില്‍ തിരുച്ചിറപ്പള്ളിയിലെ മില്ലില്‍ കേരള പൊലീസ് കണ്ടെത്തി. പെരുമ്പാവൂരിലെ മില്ലില്‍ നിന്നു സൈറസ് ട്രേഡേഴ്‌സ് നീക്കിയ അരി തിരുച്ചിറപ്പള്ളി തുറയൂര്‍ ശ്രീ പളനി മുരുകന്‍ ട്രേഡേഴ്‌സിന്റെ ഗോഡൗണില്‍ എത്തിയ കാര്യം കഴിഞ്ഞ ദിവസം ചിത്രങ്ങള്‍ സഹിതം മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചീഞ്ഞ അരി പുതിയ പേരില്‍ കേരളത്തില്‍ തിരിച്ചെത്തിക്കാനുള്ള സാധ്യതയും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന്, മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണു പാലക്കാട്ടെ സ്‌പെഷല്‍ ബ്രാഞ്ച് സംഘം തിങ്കളാഴ്ച രാത്രി പരിശോധന നടത്തിയത്. കട്ടപിടിച്ചതും ദുര്‍ഗന്ധം വമിക്കുന്നതുമായ അരിയാണു കണ്ടെത്തിയത്. ഒപ്പം, പകുതി പോളിഷ് ചെയ്തതും പായ്ക്ക് ചെയ്തതുമായ അരിയുമുണ്ട്.
കാലിത്തീറ്റയ്ക്കു പോലും ഉപയോഗിക്കരുതെന്നു ഹൈക്കോടതി നിര്‍ദേശിച്ച അരിയില്‍ സപ്ലൈകോയുടെയും പെരുമ്പാവൂരിലെ 2 മില്ലുകളുടെയും പേരോടെ ലേബലുണ്ട്. തുറയൂരില്‍ മറ്റു ചില മില്ലുകളിലും ലോഡ് കണക്കിന് അരിയുള്ളതായി വിവരമുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അന്വേഷണത്തിനു നിയോഗിച്ചു. രാവിലെ തന്നെ മില്ലിന്റെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. തമിഴ്‌നാട് ഫുഡ് സെല്ലും അന്വേഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *