കോണ്‍‌ഗ്രസുമായി സഖ്യത്തിനില്ലെന്ന് മായാവതി

ദില്ലി: കോണ്‍‌ഗ്രസുമായി സഖ്യത്തിനില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. രാജസ്ഥാന്‍, മധ്യപ്രദേശ് തെരഞ്ഞടുപ്പുകളില്‍ എല്ലാ സീറ്റുകളിലും ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി വ്യക്തമാക്കി. ഗൂഢാലോചന നടത്തി ബിഎസ്പിയെ
ഇല്ലാതാക്കാനാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മായാവതി ആരോപിച്ചു. കോണ്‍ഗ്രസിന് ഇപ്പോഴും സവര്‍ണമനോഭാവമാണ്.

ഒറ്റയ്ക്ക് മത്സരിച്ച് ബിജെപിയെ തോല്‍പ്പിക്കാമെന്ന അഹങ്കാരമാണ് കോണ്‍ഗ്രസിനെന്നും മായാവതി പറഞ്ഞു. ബിജെപിക്കൊപ്പം കോണ്‍ഗ്രസും കള്ളക്കേസിലൂടെ തന്നെ ദ്രോഹിച്ചു. ദിഗ് വിജയ് സിംഗ് ഉള്‍പ്പടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മായാവതി ഉന്നയിച്ചത്.‌  ദിഗ് വിജയ് സിംഗ് ആര്‍എസ്എസ് ഏജന്‍റാണെന്നാണ് മായാവതിയുടെ ആരോപണം. വിശാല പ്രതിപക്ഷ സഖ്യമുണ്ടാക്കാനുളള സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും മായാവതി ആരോപിച്ചു.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാലസഖ്യം രൂപീകരിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ നീക്കത്തിന് കൂടിയാണ് മായാവതിയുടെ ഈ നിലപാടോടെ മങ്ങലേറ്റത്. മായാവതിയെ പോലെ ശക്തമായ ദളിത് വോട്ടുബാങ്കുള്ള ഒരു നേതാവിന് വേണ്ടി ആവശ്യമെങ്കില്‍ പ്രധാനമന്ത്രി പദവിയില്‍ പോലും വിട്ടുവീഴ്ച ചെയ്യാമെന്നായിരുന്നു രാഹുലിന്‍റെ നിലപാട്. എന്നാല്‍ ആ തീരുമാനത്തോട് പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും യോജിപ്പില്ലായിരുന്നുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *