ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് 44 തന്ത്രപ്രധാന പാതകള്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് 44 തന്ത്രപ്രധാന പാതകള്‍ നിര്‍മിക്കാനൊരുങ്ങി കേന്ദ്രം. പാക്കിസ്ഥാനോട് ചേര്‍ന്ന് പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലൂടെ 2100 കിലോമീറ്റര്‍ ദൂരത്തില്‍ ചെറിയ പാതകളും നിര്‍മിക്കും. കേന്ദ്ര പൊതുമരാമത്ത് മന്ത്രാലയ(സിപിഡബ്ല്യുഡി)മാണ് ഇക്കാര്യം വ്യക്തമാക്കിയത്. 44 പാതകളുടേയും നിര്‍മാണത്തിന് നിര്‍മാണത്തിന് ഏകദേശം 21,040 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജമ്മു-കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ പ്രദേശ്, എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് ഈ പാതകള്‍ കടന്ന് പോകുന്നത്.

ഈ മാസം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പൊതുമരാമത്ത് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. അടിയന്തര ഘട്ടങ്ങളിലെ സുഗമമായ യാത്രയ്ക്കാണ് പാതകള്‍ നിര്‍മിക്കുന്നത്. ജമ്മു മുതല്‍ അരുണാചല്‍ പ്രദേശ് വരെ 4000 കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ത്യ-ചൈന നിയന്ത്രണ രേഖ. ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇന്ത്യന്‍ നീക്കം.

പദ്ധതിക്ക് പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയുടെ അനുമതി ലഭിച്ച ശേഷമേ ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കു.

Leave a Reply

Your email address will not be published. Required fields are marked *