കാട്ടാനയുടെ ആക്രമണത്തില്‍ തീര്‍ഥാടകന്‍ മരിച്ചു

ശബരിമല : കാട്ടാനയുടെ ആക്രമണത്തില്‍ തമിഴ്‌നാട്ടിലെ സേലത്തു നിന്നെത്തിയ തീര്‍ഥാടകന്‍ പരമശിവം(35) മരിച്ചു. കരിയിലാംതോടിനും കരിമലയ്ക്കും മധ്യേ പരമ്പരാഗത കാനനപാതയിലാണ് സംഭവം.
സേലം പള്ളിപ്പെട്ടി ശൂരമംഗലം മെയിന്റോഡ് ഈസ്റ്റ് തെരുവില്‍ ജ്ഞാന ശേഖരന്റെ മകനാണ്. എരുമേലിയില്‍ പേട്ടതുള്ളി അയ്യപ്പന്മാര്‍ കരിമല വഴി സന്നിധാനത്തേക്ക് കാല്‍നടയായി വരുന്ന പാതയാണിത്.
ആയിരങ്ങളാണ് മകരവിളക്ക് കാലത്ത് ഇതുവഴി നടന്നു വരുന്നത്. രാത്രിയില്‍ ഇവര്‍ വിശ്രമിച്ച ഇഡിസി കടയുടെ ഭാഗത്ത് കാട്ടാന വന്നതോടെ സുരക്ഷിതമായിരിക്കാന്‍ അടുത്ത കടയിലേക്ക് ഓടിപ്പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. സംഭവം അറിഞ്ഞ് പന്തം കെട്ടി വെളിച്ചം ഉണ്ടാക്കി വനപാലകരും അയ്യപ്പസേവാസംഘം പ്രവര്‍ത്തകരും തീര്‍ഥാടകരും ചേര്‍ന്ന് ചുമന്ന് മുക്കുഴിയില്‍ എത്തിച്ചു. അവടെ നിന്നു കോരുത്തോട് വഴി മുണ്ടക്കയത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. സംഭവം അറിഞ്ഞ് പരമശിവത്തിന്റെ ബന്ധുക്കള്‍ മുണ്ടക്കയത്തേക്ക് തിരിച്ചിട്ടുണ്ട്. തീര്‍ഥാടനം തുടങ്ങിയ ശേഷം കാനന പാതയില്‍ എല്ലാ ദിവസവും കാട്ടാന ഇറങ്ങുന്നുണ്ട്. ഇത്തവണ ആദ്യമായാണ് ആക്രമണ മരണം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *