സബ്‌സിഡി നിരക്കില്‍ ഉള്ളി 25 രൂപയ്ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളി വില ഉയര്‍ന്ന സാഹചര്യത്തില്‍ സബ്‌സിഡി നിരക്കില്‍ ഉള്ളി 25 രൂപയ്ക്ക് വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഇതിനായി 170 നഗരങ്ങളിലായി 685 കേന്ദ്രങ്ങളില്‍ ഉള്ളി വില്‍പ്പന സ്റ്റാളുകള്‍ ആരംഭിച്ചു. കൂടാതെ എന്‍സിസിഎഫ്, നാഫെഡ് കേന്ദ്രങ്ങള്‍ വഴിയും 25 രൂപയ്ക്ക് ഉള്ളി വിതരണം ചെയ്യും. ഉള്ളിയുടെ ബഫര്‍ സ്‌റ്റോക്ക് മൂന്നുലക്ഷം മെട്രിക് ടണില്‍നിന്ന് അഞ്ച് ലക്ഷം മെട്രിക് ടണാക്കി ഉയര്‍ത്തിയിരുന്നു സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഉള്ളി ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു

രണ്ടാഴ്ചയ്ക്കിടെ വില രണ്ടിരട്ടിയായി വര്‍ധിച്ച് കിലോയ്ക്ക് 90 രൂപയുടെ അടുത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. രണ്ടാഴ്ച മുമ്പ് വരെ മുപ്പത്തി അഞ്ച് രൂപയില്‍ താഴെയായിരുന്നു ഒരുകിലോ ഉള്ളിയുടെ വില. ഇതാണ് 90 രൂപ വരെയെത്തിയത്.

ഡല്‍ഹി എന്‍സിആര്‍, ജയ്പൂര്‍,ലുധിയാന, വാരണാസി, ശ്രീനഗര്‍ എന്നിവിടങ്ങളിലെ 71 സ്ഥലങ്ങളില്‍ ഇപ്പോള്‍ മൊബൈല്‍ വാനുകള്‍ വഴി നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) ഉള്ളി വിലക്കിഴിവില്‍ വില്‍ക്കുന്നു. ഭോപ്പാല്‍, ഇന്‍ഡോര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, ബെംഗളുരു തുടങ്ങിയ നഗരങ്ങളില്‍ മൊബൈല്‍ വാനുകള്‍ വഴിയും കിഴിവോടെ ഉള്ളി വില്‍പ്പന നടത്തുന്നുണ്ട്. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളി ഉല്‍പാദനം കുറയുന്നതാണ് വില കുത്തനെ ഉയരാന്‍ കാരണം.

Leave a Reply

Your email address will not be published. Required fields are marked *