ബാങ്കുകളുടെ ലയനം: ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: പൊതു മേഖലാ ബാങ്കുകളായ വിജയാ ബാങ്കിനെയും ദേനാ ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കുന്നതിലൂടെ ആര്‍ക്കും തൊഴില്‍ നഷ്ടമാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ലോക്‌സഭയിലാണ് ഇത് സംബന്ധിച്ച് ധനമന്ത്രിയുടെ പരാമര്‍ശമുണ്ടായത്.

കഴിഞ്ഞ ദിവസം വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെപ്പോലെ വലുതും ശക്തവുമായ ബാങ്കുകള്‍ രൂപീകരിക്കാനാണ് ഇത്തരം ലയനത്തോടെ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇതോടെ ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ ബാങ്കായി മാറും.

ഇരു ബാങ്കുകളിലെയും ജീവനക്കാരെ ബാങ്ക് ഓഫ് ബറോഡയിലേയ്ക്ക് മാറ്റും. ജീവനക്കാരുടെ എണ്ണത്തിലോ വേതനത്തിലോ വ്യത്യാസം വരില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. ബാങ്കുകളെ ലയിപ്പിക്കുന്ന കാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2017ഏപ്രില്‍ ഒന്നിനായിരുന്നു അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *