വനിതാമതില്‍ വന്‍വിജയമായപ്പോഴാണ് ആര്‍എസ്എസുകാര്‍ അക്രമം അഴിച്ചുവിട്ടതെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വനിതാമതില്‍ വന്‍വിജയമായപ്പോഴാണ് ആര്‍എസ്എസുകാര്‍ പരക്കെ അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കാസര്‍കോട് ജില്ലയിലെ ചേറ്റുകുണ്ടിലും കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി തലായിലുമാണു മതിലിന്റെ ഭാഗമായ സ്ത്രീകളെ ആര്‍എസ്എസുകാര്‍ അക്രമിച്ചത്. ജനാധിപത്യത്തിനും മതേനിരപേക്ഷതയ്ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും ഒരു വിലയും കല്‍പിക്കാത്ത സംഘപരിവാറിന്റെ ഫാഷിസ്റ്റ് ശൈലിയാണ് അക്രമത്തിലൂടെ തുറന്നുകാട്ടപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.
നിരായുധരായ സ്ത്രീകള്‍ക്കു നേരെ ബോംബും മാരകായുധങ്ങളും ഉപയോഗിച്ചു നടത്തിയ അക്രമങ്ങളിലൂടെ ഇവരുടെ തനിനിറമാണ് ഒരിക്കല്‍ കൂടി തുറന്നുകാട്ടപ്പെട്ടത്. എല്ലാവിധ നുണകളും തകര്‍ന്നടിഞ്ഞപ്പോഴാണു സംഘപരിവാര്‍ അക്രമത്തിന്റെ പാത സ്വീകരിച്ചത്. ഈ അക്രമങ്ങളെയും നുണകളെയും ചെറുത്തു തോല്‍പിച്ചു ചരിത്രത്തിന്റെ ഭാഗമായ മുഴുവന്‍പേരെയും അഭിവാദ്യം ചെയ്യുന്നു.
55 ലക്ഷത്തിലേറെ സ്ത്രീകള്‍ മതിലില്‍ പങ്കാളികളായി. സംഘാടകര്‍ പ്രതീക്ഷിച്ചതിലും എത്രയോ വലിയ പങ്കാളിത്തമുണ്ടായെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്. ഏതാണ്ട് അത്രതന്നെ പുരുഷന്‍മാരും പരിപാടിയുടെ ഭാഗമായെന്നും കോടിയേരി അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *