അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു

പാലക്കാട് : അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവെച്ചു. പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ ആണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. മധു വധക്കേസില്‍ മൂന്നാമത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇതോടെ രാജിവെച്ചത്.

അഡീഷനല്‍ പ്രോസിക്യൂട്ടര്‍ രാജേഷ് മേനോനാണ് പുതിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. സാക്ഷികളുടെ കൂറുമാറ്റം തടയാന്‍ പ്രോസിക്യൂഷന് സാധിക്കുന്നില്ലെന്ന് മധുവിന്റെ കുടുംബം ചൂണ്ടിക്കാട്ടിയിരുന്നു. പ്രോസിക്യൂട്ടറെ മാറ്റാന്‍ അപേക്ഷയും നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം 10, 11 സാക്ഷികള്‍ കൂറുമാറിയിരുന്നു.

ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് അട്ടപ്പാടിയിലെ ആദിവാസിയായ മധുവിനെ ഒരുസംഘം മര്‍ദിച്ച് കൊല്ലുകയായിരുന്നു. ഉടുമുണ്ട് കൊണ്ട് കൈകള്‍ കെട്ടിയായിരുന്നു മര്‍ദനം.

കേസിലെ വിചാരണ ജൂലൈ ഒന്നിന് പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *