നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നു വീണു

ന്യൂഡല്‍ഹി: ഇരുപത്തിരണ്ട് യാത്രക്കാരുമായി നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന.

നേപ്പാള്‍ നഗരമായ പൊഖാരയില്‍ നിന്ന് ജോംസോമിലേക്ക് പോകുകയായിരുന്ന വിമാനമാണ് അപ്രത്യക്ഷമായത്.

വിമാനാവശിഷ്ടങ്ങള്‍ കണ്ടുവെന്ന് ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. മുസ്താംഗിലെ കോവാംഗ് എന്ന സ്ഥലത്താണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തേയ്ക്ക് സൈന്യം നീങ്ങുന്നുവെന്ന് സൈനിക വക്താവ് പറഞ്ഞു.

മുസ്താംഗ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയില്‍ വിമാനം എത്തിയിരുന്നു. തുടര്‍ന്ന് വിമാനം ധൗലഗിരി പര്‍വതത്തിലേക്ക് വഴിതിരിച്ചുവിട്ടു, അതിനുശേഷം വിമാനവും കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്ന് ചീഫ് ഡിസ്ട്രിക് ഓഫീസര്‍ നേത്ര പ്രസാദ് ശര്‍മ്മ നേരത്തെ പറഞ്ഞിരുന്നു.

പത്തൊന്‍പത് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. താരാ എയര്‍ലൈന്‍സിന്റെ ഇരട്ട എഞ്ചിന്‍ വിമാനമാണിത്. പ്രഭാകര്‍ പ്രസാദ് ഗിമിരെയായിരുന്നു വിമാനത്തിന്റെ പൈലറ്റ്. യാത്രക്കാരില്‍ നാല് ഇന്ത്യക്കാരുമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *