തനിക്കെതിരെ വ്യാജ നിര്‍മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് വി ഡി സതീശന്‍ 

കൊച്ചി: തനിക്കെതിരെ വ്യാജ നിര്‍മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

‘വ്യാജ നിര്‍മിതികള്‍ ഉപയോഗിച്ചാണ് സിപിഎം രാഷ്ട്രീയ എതിരാളികളെ നേരിടുന്നത്. സ്വന്തം നേതാക്കള്‍ക്കെതിരെയും ടി പി ചന്ദ്രശേഖരനടക്കമുള്ള എതിരാളികള്‍ക്കെതിരെയും ഇത്തരത്തില്‍ വ്യാജ നിര്‍മിതികളുപയോഗിച്ചു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ കീഴെ ഒളിക്യാമറവച്ച ആളുകളാണിവര്‍. ദോശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്ററായ ശക്തിധരനെതിരെയും വ്യാജരേഖ നിര്‍മിച്ചു. ടിപിയെ കൊല്ലാന്‍ കൊലയാളികള്‍ എത്തിയ ഇന്നോവ കാറില്‍ മാഷാ അള്ളാ എന്ന സ്റ്റിക്കറൊട്ടിച്ച് മുസഌം വിഭാഗക്കാരാണ് കൊലയാളികളെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചു. ഇത് കോണ്‍ഗ്രസിന്റെ രീതിയല്ല. വ്യാജ വീഡിയോ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടിയാല്‍ അതില്‍ സിപിഎം നേതാക്കള്‍ ഉണ്ടാകുമെന്നുറപ്പാണ്.’ പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം വ്യാപകമായി ശ്രമിക്കുന്നു. ഒരു വശത്ത് മന്ത്രിമാരും നേതാക്കളും ചേര്‍ന്ന് ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്നു. മറുവശത്ത് വ്യാജ വോട്ട് ശ്രമവും. വ്യാജ വോട്ട് തടയാന്‍ യുഡിഎഫ് എല്ലാ ശക്തിയും പ്രയോഗിക്കും. സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടവരുടെയും ലിസ്റ്റ് യുഡിഎഫ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് നാളെ നല്‍കും. തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ യുഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനാണ് സിപിഎം ശ്രമിക്കുന്നത്’ വി ഡി സതീശന്‍ ആരോപിച്ചു.

മോശം പ്രതിപക്ഷ നേതാവെന്ന പിസിയുടെ പരിഹാസത്തെക്കുറിച്ചും വി ഡി സതീശന്‍ പരാമര്‍ശിച്ചു. ‘പി സി തന്നെക്കുറിച്ച് നല്ലതൊന്നും പറയരുതേയെന്നാണ് ആഗ്രഹിച്ചതെന്നാണ് പ്രതികരിച്ചു. അക്കാര്യത്തില്‍ താന്‍ നന്ദി പറയുകയാണ്. പിസിയും സിപിഎമ്മും തമ്മില്‍ കൂട്ടുകെട്ടുണ്ട്. സിപിഎമ്മുമായി പി സി ധാരണയുണ്ടാക്കിയിട്ടുണ്ട്. പിസിയെക്കൊണ്ട് വര്‍ഗീയത പറയിപ്പിക്കുന്നത് സംഘപരിവാര്‍ അജണ്ടയാണ്’ സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *