സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എല്‍ഡിഎഫും സര്‍ക്കാരും നടിയ്‌ക്കൊപ്പമാണെന്നും വിസ്മയയ്ക്കും ജിഷയ്ക്കും ലഭിച്ച നീതി ആക്രമണത്തിനിരയായ നടിയ്ക്കും ഉറപ്പു വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുണ്ടായിരുന്നതിനാലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്നും യുഡിഎഫ് ആയിരുന്നെങ്കില്‍ അറസ്റ്റ് നടക്കില്ലായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എല്ലാകാലത്തും പ്രതികള്‍ക്കൊപ്പം മാത്രമാണ് നിന്നിട്ടുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കേസില്‍ അറസ്റ്റ് നടന്നത് അതിവേഗമാണെന്നും പ്രതികളെ പിടിക്കൂടുന്നതിന് പൊലീസിന് യാതൊരുവിധ തടസവുമുണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് കൈവിറയല്‍ ഇല്ലെന്നും ഏത് ഉന്നതന്റെ അടുത്തേക്കും പോകാമെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ നടിയ്‌ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേസില്‍ സര്‍ക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയായ നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയിരുന്നു. കേസിലെ തുടരന്വേഷണം ഭരണ രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്‌തെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നുമാണ് ആരോപണം.

മെമ്മറി കാര്‍ഡിലെ ഫയല്‍ ആരെങ്കിലും കാണുകയോ പകര്‍ത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവില്‍ മാറ്റം വരൂ. ഗൗരവമേറിയ വിഷയം വിചാരണക്കോടതി രഹസ്യമാക്കിവച്ചു. മെമ്മറി കാര്‍ഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാന്‍ വീണ്ടും ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തില്‍ വിചാരണക്കോടതി നടപടിയെടുത്തില്ല. നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റു വഴികളില്ലെന്നും അവര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി.

എന്നാല്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജഡ്ജി ഇന്ന് പിന്മാറി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് പിന്മാറിയത്. കേസ് നാളെ മറ്റൊരു ബെഞ്ച് പരിഗണിക്കും. കൗസര്‍ എടപ്പഗത്ത് ഹര്‍ജി പരിഗണിക്കരുതെന്ന് നടി കഴിഞ്ഞ ദിവസം നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിക്കാനെടുക്കവെയാണ് പിന്മാറുന്നതായി അദ്ദേഹം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *