കോതമംഗലത്ത് തിയേറ്ററില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പീഡനം: സഹപാഠിയും സുഹൃത്തും പിടിയില്‍
എറണാകുളം: കോതമംഗലത്തെ തീയറ്ററിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സഹപാഠിയും സുഹൃത്തും പിടിയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമങ്ങൾ അനുസരിച്ച് കേസെടുത്തു. പിടിയിലായതും പ്രായപൂർത്തിയാകാത്തവരാണ്.
മുവാറ്റുപുഴയിലെ ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമ കാണാനെന്ന വ്യജേന കോതമംഗലത്തെ തീയറ്ററിൽ എത്തിച്ച് ശുചിമുറിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. പ്ലസ് വൺ വിദ്യാർത്ഥിനി ഇതേ സ്കൂളിൽ പഠിക്കുന്ന പ്ലസ്ടു വിദ്യാർത്ഥിക്കൊപ്പമാണ് സിനിമയ്ക്ക് പോയത്.
ടിക്കറ്റെടുത്ത ശേഷം ശുചിമുറിയിലേക്ക് പോയ വിദ്യാഥിനിയെ സഹപാഠി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം വിദ്യാത്ഥിയുടെ സുഹൃത്തും തീയറ്റർ ജീവനക്കാരനുമായ 17 വയസുകാരൻ പുറത്ത് കാവൽ നിന്നു. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ വഴി മൂവാറ്റുപുഴ പൊലീസിന് പരാതി നൽകി.
പൊലീസ് അന്വേഷണത്തിലാണ് സഹപാഠിയും സുഹൃത്തും പിടിയിലായത്. പെൺകുട്ടിയെ പീഡിപ്പിക്കാൻ സഹായം ചെയ്തതിനാണ് സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലിക്ക് വച്ചതിന് തീയറ്റർ മാനേജർക്കെതിരെ ബാലവേല നിരോധന നിയമ പ്രകാരം പൊലീസ് കേസെടുത്തു.